Psalms 107

1യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
2യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും
കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
3ദേശങ്ങളിൽനിന്നു കൂട്ടിച്ചേൎക്കയും ചെയ്തവരായ
അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു;
പാൎപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
5അവർ വിശന്നും ദാഹിച്ചും ഇരുന്നു;
അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളൎന്നു.
6അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
7അവർ പാൎപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു
അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.
8അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
9അവൻ ആൎത്തിയുള്ളവന്നു തൃപ്തിവരുത്തുകയും
വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
10ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും
അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു
ഇരുളിലും അന്ധതമസ്സിലും ഇരുന്നു
11അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
12അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി;
അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
13അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.
14അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു;
അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
15അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
16അവൻ താമ്രകതകുകളെ തകൎത്തു,
ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
17ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും
തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
18അവൎക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
19അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
20അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി;
അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
21അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
22അവർ സ്തോത്രയാഗങ്ങളെ കഴിക്കയും
സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വൎണ്ണിക്കയും ചെയ്യട്ടെ.
23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
24അവർ യഹോവയുടെ പ്രവൃത്തികളെയും
ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
25അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു,
അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
26അവർ ആകാശത്തിലേക്കു ഉയൎന്നു,
വീണ്ടും ആഴത്തിലേക്കു താണു,
അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
27അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു;
അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
28അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
29അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
30ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു;
അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
31അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
32അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും
മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.
33നിവാസികളുടെ ദുഷ്ടതനിമിത്തം
അവൻ നദികളെ മരുഭൂമിയും
34നീരുറവുകളെ വരണ്ട നിലവും
ഫലപ്രദമായ ഭൂമിയെ ഉവൎന്നിലവും ആക്കി.
35അവൻ മരുഭൂമിയെ ജലതടാകവും
വരണ്ട നിലത്തെ നീരുറവുകളും ആക്കി.
36വിശന്നവരെ അവൻ അവിടെ പാൎപ്പിച്ചു;
അവർ പാൎപ്പാൻ പട്ടണം ഉണ്ടാക്കുകയും
നിലം വിതെക്കയും
37മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
38അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി;
അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
അവർ പിന്നെയും കുറഞ്ഞു താണുപോയി.
40അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും
വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
41അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയൎത്തി
അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും;
നീതികെട്ടവർ ഒക്കെയും വായ്പൊത്തും.
43ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും;
അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.
Copyright information for Mal1910